പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു

single-img
8 October 2017

ഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെക്കാന്‍ പാക് ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനുശേഷമുള്ള ബുക്കിങ്ങുകള്‍ നിലവില്‍ സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ ലാഹോര്‍ ന്യൂയോര്‍ക്ക്, കറാച്ചി ലാഹോര്‍ ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരുമെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം പ്രതിവര്‍ഷം 1.25 ബില്ല്യണ്‍ വരെ നഷ്ടം വരികയാണെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പി.ഐ.എയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലാഭകരമല്ലാത്ത പല സര്‍വ്വീസുകളും നടത്താന്‍ ബുദ്ധിമുട്ടാണെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേരിട്ടുള്ള സര്‍വീസുകകളാണ് നിര്‍ത്തലാക്കുന്നത്.

പാകിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ക്കായി അമേരിക്കന്‍ എയര്‍ലൈന്‍സിനൊപ്പം കോഡ്പങ്കിടല്‍ കരാറില്‍ ഏര്‍പ്പെടുത്തുമെന്നും സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ പിഐഎക്ക് ഇത് സഹായകരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശം യു.എസ് പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം.

എന്നാല്‍, സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വിമാനക്കമ്പനി അധികൃതര്‍ പിന്നീട് നിഷേധിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.എ അധികൃതര്‍ പറഞ്ഞു.