കൊല്ലത്ത് ഭര്‍ത്താവിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനൊപ്പം ഒളിച്ചോടി 19 ദിവസം കറങ്ങിനടന്ന വീട്ടമ്മ തിരികെയെത്തി: 23കാരനായ കാമുകനെ ഇനി വേണ്ടെന്ന് 28കാരിയായ വീട്ടമ്മ; കോടതി ബന്ധുക്കളോടൊപ്പം വിട്ടു

single-img
8 October 2017

ഭര്‍ത്താവിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനൊപ്പം പണവും സ്വര്‍ണാഭരണങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മ 19 ദിവസത്തിനു ശേഷം തിരിച്ചെത്തി. ചവറയില്‍നിന്നും കാമുകന്റെ ആഡംബര ബൈക്കില്‍ മുങ്ങിയ പ്രണയിനികളെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്. ചവറ സ്വദേശിയായ അനു മന്‍സിലില്‍ പൊന്നു ഹാഷിമാണ് (28) ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ പന്മന വത്തുചേരി അല്‍ത്താഫുമായി (23) പ്രണയം മൂത്ത് നാടുവിട്ടത്.

വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളൂരു, ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് ബൈക്കില്‍ വയനാട് എത്തുന്നത്. കല്‍പ്പറ്റയിലെ ഹോട്ടലില്‍ ആഡംബര ബൈക്കിലെത്തിയെന്നറിഞ്ഞ് ഇവരെ പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 18നാണ് ചവറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന യുവാവിന്റെ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച്് 26 പവന്റ സ്വര്‍ണവും ചിട്ടി പിടിച്ച 4 ലക്ഷം രൂപയും ഭര്‍ത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.

യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന ഷോപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ കടയില്‍ ജോലിക്കുവന്നത്. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുമ്പ് യുവാവിനെ കടയില്‍നിന്നും പിരിച്ചുവിട്ടു.

എന്നാല്‍ ഇതിനുശേഷം ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണിലൂടെ സൗഹൃദം തുടരുകയായിരുന്നു. കാണാതായപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചില്‍ നടത്തി വരികയായിരുന്നു. രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടില്‍നിന്നും 40,000 രൂപ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചു.

ഇതോടെ പൊലീസിന് ഇവര്‍ എവിടെയുണ്ടെന്ന് സൂചനയായി. ഇതോടെ ചവറ പൊലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാട്ടെ മറ്റൊരു എ.ടി.എമ്മില്‍നിന്ന് വീണ്ടും 40,000 രൂപ പിന്‍വലിച്ചു.

ഇതിനിടയില്‍ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഫോണ്‍ നമ്പറാണ് നിര്‍ണ്ണായകമായത്. മഞ്ചേരിയിലെ ഒരാളുമായി ഫോണില്‍ യുവതി സംസാരിച്ചെന്ന് കണ്ടെത്തിയ പോലീസ് ഇവിടെയെത്തി രതീഷ് എന്ന യുവാവിനെ ചോദ്യം ചെയ്തു.

താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് യുവതി ആവശ്യപ്പെട്ടങ്കിലും പറ്റില്ലെന്ന് പറഞ്ഞതോടെ ഇവര്‍ പോയെന്നും രതീഷ് പോലീസിനോട് പറഞ്ഞു. പിന്നീട് വയനാടുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2,40,000 രൂപയും എട്ട് പവന്‍ സ്വര്‍ണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതി പിന്നീട് ബന്ധുക്കള്‍ക്കൊപ്പം പോയി.