ഈരാറ്റുപേട്ടയില്‍ ബസില്‍ കയറുന്ന സ്ത്രീകളുമായി സൗഹൃദം കൂടും; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒഴിവാക്കും; 29കാരനെ പോലീസ് പൊക്കിയത് നാലാം ഭാര്യയുമായി ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ

single-img
29 September 2017

ഈരാറ്റുപേട്ട: പത്ത് വര്‍ഷത്തിനിടെ നാല് വിവാഹം കഴിച്ച യുവാവ് ഹണിമൂണിനിടെ പീഡനക്കേസില്‍ പിടിയിലായി. സ്വകാര്യ ബസ് ജീവനക്കാരനായ കൂട്ടിക്കല്‍ കല്ലുപുരയ്ക്കല്‍ അക്ബറാണ്(29) പിടിയിലായത്.

ഒന്നര മാസം മുന്‍പ് ഭാര്യയാക്കിയ ചേറ്റുതോട് സ്വദേശിനിയുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.

ഇയാളുടെ മൂന്നാം ഭാര്യയെന്നു പറയുന്ന മുണ്ടക്കയം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒന്നരവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇയാളെ കണ്ടെത്താനായത്. പത്തൊന്‍പതാം വയസില്‍ ആദ്യ വിവാഹം നടത്തിയ അക്ബറിന് ഇതുവരെ നാല് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരെയും നിയമപരമായി വിവാഹം ചെയ്തിട്ടില്ല.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി. ഇതര മതസ്ഥരാണ് ഇയാള്‍ കൂടെ കൂട്ടിയ യുവതികള്‍. ഏറ്റവുമൊടുവില്‍ ഒപ്പം കൂട്ടിയ ചേറ്റുതോട് സ്വദേശിനിയെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.