സിഎംപി നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു
കോഴിക്കോട്: സിഎംപി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ അരവിന്ദാക്ഷൻ(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ 3.30നായിരുന്നു അന്ത്യം. കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ രക്തം ഛർദ്ദിച്ച് അവശനായ നിലയിലായ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകുന്നേരം നാലിന് കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍ നടക്കും. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
സിഎംപി രണ്ടായി പിളർന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലകൊണ്ട വിഭാഗത്തിന്റെ നേതാവായിരുന്നു അരവിന്ദാക്ഷന്‍. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം.വി രാഘവന്‍ സിഎംപി സ്ഥാപിച്ചപ്പോള്‍ അതിലെ തലയെടുപ്പുള്ള രണ്ട് നേതാക്കള്‍ സി.പി ജോണും കെ.ആര്‍ അരവിന്ദാക്ഷനുമായിരുന്നു.