മമ്മൂട്ടി ലിച്ചിയോട് മാപ്പ് പറയണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

single-img
26 September 2017

നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി വി.ടി. ബല്‍റാം എം.എല്‍.എ രംഗത്ത്. തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ.

അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരക ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് അന്നയെ കുരുക്കിലാക്കിയത്. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി.

അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക ദുല്‍ക്കറിന്റെ അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്നും അന്ന പറഞ്ഞു.

എന്നാല്‍ ഇത് മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ഫാന്‍സുകാരെ ചൊടിപ്പിച്ചു. ഇതോടെ മമ്മൂട്ടി ആരാധകര്‍ നടിയുടെ ഫേസ്ബുക്ക് പേജില്‍ വന്‍ വിമര്‍ശനവുമായി എത്തി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഫാന്‍സിനോട് മാപ്പ് ചോദിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.