സോളാര്‍ തട്ടിപ്പും, സരിതയുടെ ക്ലിപ്പും, സെക്രട്ടേറിയറ്റ് വളയലും, അബ്ദുള്ളക്കുട്ടിയുടെ ബലാത്സംഗവും: സംഭവബഹുലം തട്ടിപ്പ് കേസിന്റെ നാള്‍വഴികള്‍
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച് മൂന്നു വര്‍ഷവും 11 മാസവും പിന്നിടുമ്പോള്‍ നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കാണ് സോളര്‍ കമ്മീഷന്‍ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് സരിത നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ടീം സോളാര്‍ എന്ന കമ്പനി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്.
അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ പലരില്‍ നിന്നും വന്‍തുകകള്‍ തട്ടിയെന്നകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തട്ടിപ്പ് പുറത്തായതോടെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് വളയല്‍ സംഘടിപ്പിച്ചു. അവസാനം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
ഇതേതുടര്‍ന്ന് 2013 ഒക്ടോബര്‍ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍കേസില്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകള്‍ അന്വേഷിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനും കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കി. 2013 ജൂണ്‍ രണ്ടിന് സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമ്മീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു.
കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോപകര്‍പ്പ്, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, സലീംരാജ്, വാസുദേവശര്‍മ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളായി കമ്മീഷന്‍ ഹാജരാക്കി.
അതിനിടയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരുമടക്കം ആറുപേര്‍ സരിതയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അമ്പരപ്പോടെയാണ് സോളര്‍ കമ്മിഷന്‍ കേട്ടത്. തെളിവുകള്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ബിജു വെളിപ്പെടുത്തിയതോടെ അത് കണ്ടെത്തണമെന്നായി കമ്മിഷന്‍. ഇതിനായി കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലേക്ക് തിരിച്ചു.
കൊച്ചിയില്‍ നിന്ന് രണ്ടരമണിക്കൂര്‍ കൊണ്ട് സംഘം കോയമ്പത്തൂരില്‍ ബിജു പറഞ്ഞ ബന്ധു ചന്ദ്രന്‍ ശെല്‍വി ദമ്പതിമാരുടെ വീട്ടിലെത്തി. കമ്മിഷന്റെ വരവറിഞ്ഞ് മുന്‍കൂട്ടി തടിച്ചു കൂടിയ നാട്ടുകാര്‍ സിഡി രാജ വന്താച്ച് എന്ന് ഉറക്കെവിളിച്ചാണ് ബിജുവിനെ എതിരേറ്റത്.
കമ്മിഷന്റെ വരവറിഞ്ഞ് മുങ്ങിയ ചന്ദ്രനും ശെല്‍വിയും ഒരു ബന്ധുമുഖേന ബിജു ഏല്‍പ്പിച്ച ബാഗ് സംഘത്തിന്റെ പക്കലെത്തിച്ചു. പിന്നെ ആകാംഷയുടെ നിമിഷങ്ങള്‍. ഒടുവില്‍ ബിജുവിന്റെ സാന്നിധ്യത്തില്‍ അഡ്വക്കറ്റ് ഹരികുമാര്‍ സാക്ഷ്യപ്പെടുത്തി ബാഗിലുളളത് 28 സിംകാര്‍ഡുകളും ബിജുവിന്റെ എസ്എസ്എല്‍സി ബുക്കും കുറേ ഫയലുകളും മാത്രം. അങ്ങിനെ ആകാംഷയുടെ മുള്‍മുനയൊടിഞ്ഞു. വരവറിഞ്ഞ് തെളിവുകള്‍ മുക്കിയെന്നായിരുന്നു ഇതിനോടുള്ള ബിജുവിന്റെ പ്രതികരണം.
അതേസമയം മൊഴികളില്‍ സരിതയുടെ മലക്കംമറിച്ചിലുകള്‍ക്കും കമ്മിഷന്‍ സാക്ഷ്യം വഹിച്ചു. കമ്മിഷന്‍ സിറ്റിങ് ഒരു ഘട്ടം കടന്നതോടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ ലൈംഗികാരോപണങ്ങളും സരിത തന്നെ വെളിപ്പെടുത്തി. ഇതേപ്പറ്റി സരിത രഹസ്യമൊഴി നല്‍കി.
മുദ്രവച്ച കവറില്‍ നിരവധി തെളിവുകളും കൈമാറി. സാമ്പത്തിക കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്ന സോളാര്‍ തട്ടിപ്പില്‍ അതോടെ രാഷ്ട്രീയവിവാദം കത്തിപ്പിടിച്ചു. അതു യു.ഡി.എഫിനെയും പ്രത്യേകിച്ച്, കോണ്‍ഗ്രസിനെയും ഏറെ പ്രതിരോധത്തിലാക്കി. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി മണിക്കൂറുകളോളം ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കേണ്ടിവന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഡി.ജി.പി. തുടങ്ങിയ പ്രമുഖരും കമ്മിഷനിലെത്തി മൊഴി നല്‍കിയിരുന്നു.
സരിതയുടെയും കൂട്ടാളികളുടെയും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിക്കു പുറത്തായിരുന്നു. എന്നാല്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ചുമതലയേറ്റതോടെ അന്വേഷണ പരിധി വിപുലപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ആരംഭിച്ച് മൂന്നു വര്‍ഷവും 11 മാസവും പിന്നിട്ടപ്പോഴാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.