മുൾമുനയിൽ ഉമ്മൻ ചാണ്ടി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകം

single-img
26 September 2017

ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിടിച്ചുലച്ച പ്രധാന ആരോപണമായിരുന്നു സോളാര്‍ വിവാദം. അതുകൊണ്ടു തന്നെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകും. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി അനിഷേധ്യനായി മാറും. തിരിച്ചാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ എതിരാളികള്‍ക്ക് റിപ്പോര്‍ട്ട് ആയുധമാകും.

സോളാര്‍ തട്ടിപ്പിന് സരിത എസ് നായര്‍ക്കും കൂട്ടര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായമുണ്ടായതായി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് ഏല്‍പിക്കുക കനത്ത ആഘാതമായിരിക്കും. മുന്നണിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃപദവികളില്‍ നിന്ന് മാറി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് തിരിച്ചുവരവിന് തടസമാകുന്നതാകും കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ എതിരാളികള്‍ക്കുള്ള പ്രധാന ആയുധമായും റിപ്പോര്‍ട്ട് മാറും.

സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനാണ് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാലുവർഷം പൂർത്തീകരിക്കാൻ കൃത്യം ഒരുമാസം മാത്രം അവശേഷിച്ചിരിക്കെയാണ് സോളർ അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറുന്നത്.

റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി ലഭിക്കുകയുള്ളൂ.
റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമോ അതോ തള്ളണമോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ ‘ടീം സോളാര്‍’ കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്.

എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

എല്‍.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരത്തിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്നതിനായി 2013 ഒക്ടോബര്‍ 28ന് റിട്ട. ജഡ്ജി ജസ്റ്റിസ് ജി. ശിവരാജനെ ചെയര്‍മാനാക്കി അന്വേഷണ കമ്മിഷനെ നിശ്ചയിച്ചത്.

കമ്മിഷന്‍ ഒഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ തുടങ്ങി എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന്‍ വിസ്തരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തുടങ്ങിയവരും കമ്മിഷന് മുന്നിലെത്തി തെളിവ് നല്‍കിയിരുന്നു.