ദിലീപിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍: ഇന്നത്തെ ഹൈക്കോടതി വിധിയിൽ പ്രതീക്ഷയുമായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യഹര്‍ജിയെ നിശിതമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന് തീരുമാനം.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളിൽ വിശദീകരണം നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. പതിനേഴാം തീയതി ഇവ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്.
ദിലീപ് നല്കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ദിലീപിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സാഹചര്യത്തെളിവുകളടക്കമുളള ശക്തമായ തെളിവുകളുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുളളവരാണ്.
സാമ്പത്തികമായും അല്ലാതെയും വലിയ സ്വാധീനശക്തിയുളള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കുമെന്നും കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിക്കും.
കേസിന്റെ കുറ്റപത്രവും ഏതാനും ആഴ്ചകള്‍ക്കകം സമര്‍പ്പിക്കും. വിചാരണ നടപടികളും ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.
അതിനാല്‍ത്തന്നെ ജാമ്യം നല്കരുതെന്നാകും പ്രോസിക്യൂഷന് വാദം. എന്നാല്‍ ചില മാധ്യമങ്ങളും കുറച്ചു പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയാണ് ദീലീപിനെ പ്രതിയാക്കിയതെന്നാണ് പ്രതിഭാഗം വാദം.
അതിനിടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.