വീടിന് പുറത്തിറങ്ങാനാകാത്ത വിധം ചൂട് കൂടുമെന്ന് പഠന റിപ്പോര്‍ട്ട്

single-img
3 August 2017

ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും വരുംകാല ജീവിതത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് എല്ലാവരും ഒരുപോലെ ആശങ്കാകുലരാണ്. ഇതിനിടയില്‍ എരി തീയില്‍ എണ്ണയൊഴിച്ച് മറ്റൊരു മുന്നറിയിപ്പുകൂടി പുറത്തുവന്നിരിക്കുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ ഒരാള്‍ക്കും വീടിന് പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ധിക്കുമെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷണ സംഘമാണ് പഠനം നടത്തിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയാണ് കാലാസസ്ഥ മാറ്റം കൂടുതലായി ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വലിയ തോതില്‍ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്നും പുറത്തിറങ്ങാന്‍ കഴിയാത്തവിധം ചൂടും ഉഷ്ണവും വര്‍ധിക്കുമെന്നും പഠനം പറയുന്നു. ഇന്ത്യയടക്കമുള്ള ഗംഗാസമതല മേഖലകളിലുള്ള ഭൂരിപക്ഷം ജനങ്ങളെയും ഇത് ബാധിക്കും. 150 കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ വലിയ മേഖലയില്‍ വലിയതോതിലുള്ള ഉഷ്ണക്കാറ്റിനും സാധ്യത കാണുന്നതായി പഠനം പറയുന്നു.

സിന്ധുഗംഗാ തടങ്ങളിലുള്ള കാര്‍ഷിക മേഖലയെ ഒന്നാകെ ഇത് ആഴത്തില്‍ ബാധിച്ചേക്കാം. സാധാരണ അന്തരീക്ഷ പഠനങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് മാത്രമാണ് പരിഗണനാവിഷയമെങ്കില്‍, ഊഷ്മാവും അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷിയും കണക്കിലെടുത്തുകൊണ്ടാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

മനുഷ്യ ശരീരത്തിന് അന്തരീക്ഷോഷ്മാവിനോടും ഉഷ്ണത്തോടും പ്രതികരിക്കാനുള്ള ശേഷിയെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് 2100ലെ അവസ്ഥ പ്രവചിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ട കര്‍ഷകരോ വെളിമ്പുറങ്ങളില്‍ ജോലിചെയ്യുന്നവരോ ആണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

25 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും വൈദ്യുതിയില്ല എന്നിരിക്കെ, ശീതീകരണ സംവിധാനങ്ങളൊന്നും ചൂടിനെ മറികടക്കാന്‍ ഇവരെ തുണയ്ക്കില്ല. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന 2100 എത്തുമ്പോഴേക്കും ലോകത്ത് ആറ് കോടിയോളം ജനങ്ങളെ അപകടകരമായ വിധത്തില്‍ ബാധിക്കും. ഭൂമിയുടെ 30 ശതമാനത്തോളം മേഖലയില്‍ ചൂടിന്റെ തീവ്രത അസഹ്യമായി മാറും. 35 ഡിഗ്രിക്ക് മുകളിലായിരിക്കും ചൂട് എന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആഗോള താപനം ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇതിന്റെ തീവ്രത വലിയതോതില്‍ കുറയ്ക്കാനാവുമെന്നും പഠനം വ്യക്തമാക്കുന്നു.