ഗുജറാത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി; ബിജെപിയില്‍ ചേക്കേറിയത് ചീഫ് വിപ്പ് അടക്കം അഞ്ച് എംഎല്‍എമാര്‍

single-img
28 July 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. രണ്ട് ദിവസങ്ങളിലായി കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നത്.

ബല്‍വാന്റ് സിന്‍ഹ് രജ്പുത്, തേജ്ശ്രീബിന്‍ പാട്ടീല്‍, പി.ഐ. പാട്ടീല്‍ എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതില്‍ ബല്‍വാന്റ് സിന്‍ഹ് രജ്പുത് കോണ്‍ഗ്രസിന്റെ നിയമസഭാ ചീഫ് വിപ്പു കൂടിയാണ്.

നേരത്തെ ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിരുന്നു. വഗേലയുടെ അടുത്ത അനുയായികളാണ് ഇപ്പോള്‍ രാജിവച്ച എംഎല്‍എമാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനു പിന്നാലെയാണു പുതിയ നീക്കം. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടുമാറ്റം എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേസമയം പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ കണക്കിനു വിമര്‍ശിക്കുകയുമുണ്ടായി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ തനിക്കെതിരെ വ്യക്തിപരമായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കിയെന്ന് രാജിവച്ച രജ്പുത് പ്രതികരിച്ചു.

കഴിഞ്ഞ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നു. സിദ്ധാപൂരിലെ ജനങ്ങള്‍ക്കറിയാം താന്‍ പാര്‍ട്ടിക്കും അവര്‍ക്കും വേണ്ടി എത്രമാത്രം ജോലിചെയ്തുവെന്ന്. വഗേലയുടെ കുടുംബവുമായുള്ള തന്റെ അടുപ്പത്തെ കോണ്‍ഗ്രസിലെ പലരും ചോദ്യം ചെയ്യുന്നുവെന്നത് സങ്കടകരമാണ്. അതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കണമെന്ന് കോണ്‍ഗ്രസിന് അറിയില്ല. അതിനുള്ള ഒരു പ്രവര്‍ത്തനവും അവര്‍ നടത്തുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി പാട്ടീല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ ഉയര്‍ന്ന പദവി നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഒന്നും നടന്നിട്ടില്ലെന്ന്’ തേജ്ശ്രീബിന്‍ പാട്ടീലും വിമര്‍ശിക്കുകയുണ്ടായി.