വിവാഹം കഴിക്കാതിരിക്കാന്‍ കാമുകിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; വിദ്യാര്‍ത്ഥി അറസ്റ്റില്‍

single-img
25 July 2017

പഞ്ചാബിലെ ജലന്ദറില്‍ വിവാഹം കഴിക്കാതിരിക്കാന്‍ യുവതിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ദര്‍ പൊലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്യപ്പെട്ടതു കൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് കാമുകന്‍ സുഹൃത്തുക്കളെ കൊണ്ട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന നടത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ദീര്‍ഘകാല സുഹൃത്തും സഹപാഠിയുമായ ഹര്‍പ്രീത് സിങ് ഹാപ്പി, ബിന്ദു, രവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഹര്‍പ്രീത് സിങിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരേക്ലാസില്‍ പഠിച്ചിരുന്ന യുവതിയും ഹാപ്പിയും ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്നു.

തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 20ന് മാതാപിതാക്കളെ പരിചയപ്പെടുത്താനെന്ന് പറഞ്ഞാണ് ഹാപ്പി പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് അടുത്തുളള മാര്‍ക്കറ്റിന് സമീപം മാതാപിതാക്കള്‍ വരുമെന്ന് പറഞ്ഞ് കാത്തുനില്‍ക്കാന്‍ പറഞ്ഞതിനു ശേഷം ഹര്‍പ്രീത് കടന്നു കളയുകയായിരുന്നു.

ഹര്‍പ്രീതിന്റെ സുഹൃത്തുക്കളായ രവിയും ബിന്ദുവും ചന്തയില്‍ വെച്ച് ഹര്‍പ്രീത് പറഞ്ഞ് വന്നതാണെന്ന് ആദ്യം പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ഹര്‍പ്രീതിന്റെ വീട്ടിലാക്കമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി പോയ ഇവര്‍ ആളൊഴിഞ്ഞ പാടത്തെ മുറിയില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. വൈദ്യപരിശോധനയില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.