സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇല്ല: ഇനി മത്സരിക്കേണ്ടന്ന് പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബംഗാള്‍ ഘടകം ശ്രമിക്കും. അടുത്ത മാസം 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി തീരുന്നത്.
യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്നു മത്സരിപ്പിക്കണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന ആറ് രജ്യസഭ സീറ്റുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്നാല്‍ കഴിയുo. മത്സരിക്കുന്നത് യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ, രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാൽ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.