നടിമാര്‍ ഇപ്പോഴും സുരക്ഷിതരല്ല: സഹനടന്‍മാരില്‍ നിന്നും കേള്‍ക്കേണ്ടി വന്നത് ലൈംഗിക ചുവയുള്ള വാക്കുകള്‍

single-img
17 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുമ്പോഴും മലയാള ചലച്ചിത്ര ലോകത്തുള്ളവര്‍ ഇത് ഒന്നും കൂസാക്കാതെ മുന്നോട്ട് പോവുകയാണ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുമ്പോഴും ഇതൊക്കെ സിനിമയിലെ പൊള്ളത്തരമാണെന്നും സ്ത്രീകള്‍ ഇപ്പോഴും ഈ മേഖലയില്‍ സുരക്ഷിതരല്ലെന്നും സിനിമാ ജേര്‍ണലിസ്റ്റായ പല്ലിശേരി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് എന്ന ഒറ്റ ഇരയെ മാത്രം ചൂണ്ടയില്‍ കൊരുത്തിട്ട് സിനിമാ ലോകത്തുള്ളവര്‍ ഇപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിഹരിക്കുന്നുണ്ടെന്നാണ് പല്ലിശേരി മംഗളത്തില്‍ കുറിക്കുന്നത്. മലയാള സിനിമയില്‍ ഇനിയും ലൈംഗിക പീഡനങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം മംഗളത്തില്‍ പറയുന്നു. കൊച്ചിയില്‍ താരസംഘടനക്കിടെ ഒരു നടിക്കുണ്ടായ അനുഭവമാണ് അദ്ദേഹം മംഗളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോടുകാരിയായ നടിയാണ് അവര്‍ക്കുണ്ടായ ദുരനുഭവം തന്നോട് തുറന്നു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുറത്തറിഞ്ഞാല്‍ ഭീഷണിയുണ്ടാകുമെന്നതിനാല്‍ നടിയുടെ പേര് വെളിപ്പടുത്താതെയാണ് പല്ലിശ്ശേരി ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

സംഭവം നടക്കുന്നത് അമ്മയുടെ മീറ്റിങ് സ്ഥലത്തു വെച്ചാണ്. മീറ്റിങ് കഴിഞ്ഞ് നാലഞ്ചു പേര്‍ക്കൊപ്പം പുറത്തിറങ്ങിയ കോഴിക്കോട്ടുകാരിയായ നടിയുടെ മുന്നില്‍ കാര്‍ നിര്‍ത്തി അമ്മയില്‍ അംഗങ്ങളായുള്ള രണ്ടു നടന്‍മാര്‍ ലൈംഗിക ചുവയോടെ പരിഹസിച്ചു സംസാരിച്ചതായാണ് പല്ലിശ്ശേരി ലേഖനത്തില്‍ പറയുന്നത്.

ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയെപ്പോലെ ദ്രോഹിക്കാതെ അയാള്‍ നിങ്ങള്‍ക്ക് എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞ് തോളത്ത് കൈയിട്ട് ആ നടന്‍മാര്‍ കാറില്‍ കയറിപ്പോയി.

തങ്ങള്‍ക്ക് യാതൊന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ പ്രശ്‌നം മുന്നിലുണ്ടായിട്ടും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ച് കടന്നു പോയത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും, മക്കളോടും, സഹോദരിമാരോടും പറയുമോ എന്നും നടി ചോദിക്കുന്നു.

സാറിതു വാര്‍ത്തയില്‍ നല്‍കണമെന്നും പക്ഷെ തന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുതെന്നും നടി പറയുന്നു. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ്. തന്റെ പേര് പുറത്ത് പറഞ്ഞാല്‍ തനിക്ക് സിനിമ തന്നെ ഇല്ലാതാകുമെന്നും നടി ഭയക്കുന്നു. സത്യം തുറന്നെഴുതാന്‍ മടി കാണിക്കാത്ത പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും നടി വ്യക്തമാക്കുന്നു.