ചൈനയുടെ ഭീഷണിക്കു വഴങ്ങാതെ ഇന്ത്യ; ദോക്‌ലാമില്‍ ടെന്റുകെട്ടി നിലയുറപ്പിച്ച് സൈന്യം

single-img
9 July 2017

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ശക്തമായിക്കൊണ്ടിരിക്കെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന നയം വ്യക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി ഇന്ത്യന്‍ സൈന്യം നീക്കം തുടങ്ങി. ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി കൂടാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, ദീര്‍ഘനാളത്തേക്ക് ഇവിടെ തങ്ങുന്നതിനായി സാധന സാമഗ്രികളും സൈന്യം എത്തിച്ചിട്ടുണ്ട്. ചൈനയുടെ ഏത് രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്. ദോക്ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനയുടെ നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കി.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മ്മിച്ചും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

അതിനിടെ, ഇന്ത്യയുടെ ബാങ്കറുകള്‍ ചൈന ആക്രമിച്ചതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ക്കൊരുങ്ങുകയായിരുന്നു. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാരോട് അതീവജാഗ്രത പാലിക്കാന്‍ ചൈന നിര്‍ദേശം നല്‍കി. വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്നും ഡല്‍ഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയം പുറപ്പെടുവിച്ച സുരക്ഷാ ഉപദേശത്തില്‍ പറയുന്നു.