പീഡന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ കിട്ടിയിരുന്നുവെന്ന് ബെഹ്‌റ; ‘ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചന’

single-img
5 July 2017

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊലീസ് സംശയിക്കുന്ന ചിലര്‍ ഇതില്‍ ഉള്‍പ്പെട്ടതിന്റെ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അത് ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസിലെ ഒരു തെളിവ് അതാണെന്നും ബെഹ്‌റ പറഞ്ഞു. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറന്‍സിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാല്‍ അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി.