പള്‍സര്‍ സുനിക്കും പേടിപിടിച്ചു; ‘ആ വമ്പന്‍ സ്രാവ് കുടുങ്ങിയിട്ട് മതി ജാമ്യം, അതുവരെ ജയിലില്‍ കഴിഞ്ഞോളാം’

single-img
4 July 2017

നടിയെ ആക്രമിച്ച കേസില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ജാമ്യത്തിന് അപേക്ഷിക്കേണ്ടന്ന് പള്‍സര്‍ സുനി പറഞ്ഞതായി അഭിഭാഷകന്‍ ബി.എ ആളുര്‍ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങേണ്ടന്നാണ് സുനിക്ക് ആഗ്രഹം. അതിനര്‍ത്ഥം ജയിലിന് അകത്ത് അദ്ദേഹം സുരക്ഷിതനാണെന്നാണ്.

അതുകൊണ്ടാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ടു തരുകയും ജയില്‍ സൂപ്രണ്ട് വഴി ഈ അപേക്ഷ കോടതിയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ, സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ താന്‍ ഹാജരാകുന്നതില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. അത് കൊണ്ട് സുനിയ്ക്ക് വേണ്ടി താന്‍ തന്നെ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.

അതേസമയം, കേസില്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന സുനിയുടെ വെളിപ്പെടുത്തല്‍ ആളൂരും ആവര്‍ത്തിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിലിനെ കാക്കനാെട്ട ജയിലില്‍ നിന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോഴും കോടതിയില്‍ എത്തിയപ്പോഴും മാധ്യമങ്ങളെ പോലീസ് അകറ്റി നിര്‍ത്തി.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു. പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.