‘ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങും’; പള്‍സര്‍ സുനി ലക്ഷ്യം വയ്ക്കുന്നത് ആരെ?

single-img
4 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌
സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്ന് സുനി മറുപടി പറഞ്ഞു.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. അഡ്വക്കറ്റ് ബി.എ.ആളൂരാണ് പള്‍സറിനു വേണ്ടി കോടതിയില്‍ ഹാജരായത്. ദിലീപിനെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ജയിലില്‍ നിന്ന് രഹസ്യമായി ഫോണ്‍ ചെയ്യുകയും ചെയ്തതിനു ശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

അതിനിടെ, മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരായ പഴയ പരാതി പൊലീസ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷം മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഫയല്‍ ഹാജരാക്കാന്‍ എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ കാര്യമായ അന്വേഷണം നടക്കുകയോ ചെയ്തിരുന്നില്ല. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു വിഷയം പരിശോധിക്കുന്നത്.