പള്‍സര്‍ സുനി ജയിലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; കേസില്‍ നിര്‍ണായക വഴിത്തിരിവ്

single-img
4 July 2017

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജയിലിലെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കാക്കനാട് ജയിലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹതടവുകാരനായ ജിന്‍സണും ദൃശ്യങ്ങളിലുണ്ട്. ജയിലധികൃതരാണ് ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. സുനി ഫോണ്‍ചെയ്യുന്നത് കണ്ടെന്ന് ജിന്‍സണ്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കളമശേരി സിഐ, ഇന്‍ഫോപാര്‍ക്ക് സിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജയിലിലെ സിസിടിവിയും സന്ദര്‍ശക രജിസ്റ്ററും സംഘം പരിശോധിച്ചിരുന്നു. സുനി കഴിഞ്ഞിരുന്ന സെല്ലിലും പൊലീസ് പരിശോധന നടത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹൈടെക് സെല്ലിലെ വിദഗ്ധരും ചേര്‍ന്നാണ് കാക്കനാട് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിച്ചത്.

സുനിയുടെ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ നിരവധി തവണ ജയിലില്‍ എത്തിയതായി ജയില്‍ രേഖകളില്‍ നിന്ന് വ്യക്തമായി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചെന്നായിരുന്നു സുനി നേരത്തെ പറഞ്ഞിരുന്നത്. സുനി ജയിലില്‍ നിന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍ കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.