തിരശ്ശീലയ്ക്കു പിന്നിലുള്ളവരെ തപ്പി പോലീസ്; എല്ലാം അറിയാവുന്ന ആ രണ്ട് പ്രമുഖര്‍ എവിടെ ?

single-img
4 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത് തിരശ്ശീലയ്ക്കു പിന്നില്‍ നില്‍ക്കുന്ന രണ്ട് പ്രമുഖര്‍. ഗൂഢാലോചനയ്ക്കു പിന്നില്‍ നാലുപേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞ അന്വേഷണസംഘം മറ്റു രണ്ടു പേരെയും കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ്. സംഭവത്തില്‍ പള്‍സര്‍ സുനിയെ നേരിട്ടു ബന്ധപ്പെട്ടവര്‍ ഈ രണ്ടു പേര്‍ മാത്രമാണ്. എന്നാല്‍ ഇവരിന്നും അജ്ഞാതരായി തുടരുന്നത് അന്വേഷണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവരെ കണ്ടു പിടിച്ചാല്‍ മാത്രമേ കേസന്വേഷണം പ്രധാന വഴിത്തിരിവിലെത്തുകയുള്ളൂ.

ഇതോടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലാവുമെന്നാണ് സൂചന. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. കേസില്‍ നിര്‍ണായക അറസ്റ്റിനു തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സംവിധായകന്‍ നാദിര്‍ഷായെയും നടന്‍ ദിലീപിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ചില സംശയങ്ങള്‍ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നല്‍കുന്ന സൂചന.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യുകയായിരുന്നു.

മറ്റൊരു കേസില്‍ ജയിലിലെത്തിയ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴികളും കേസില്‍ നിര്‍ണായകമായി. സുനി ജയിലിനുള്ളില്‍ നിന്നു ഫോണില്‍ പുറത്തേക്കു വിളിച്ചു സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ജിന്‍സന്റെ മൊഴിയിലുണ്ട്. ഫോണില്‍ സംസാരിച്ചയാളോടു പണം ആവശ്യപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയായി ‘എന്തോ ഒന്ന്’ കാക്കനാട്ടെ കടയില്‍ എത്തിച്ചതായി പറഞ്ഞതും ജിന്‍സന്‍ ഓര്‍മിക്കുന്നു. ജയിലില്‍നിന്നു സുനില്‍ പുറത്തേക്കു വിളിച്ചു സംസാരിച്ചിരുന്നത് ഏറെ സൗഹാര്‍ദപരമായാണെന്നും ജിന്‍സന്‍ മൊഴി നല്‍കി. പണം ആവശ്യപ്പെടുമ്പോഴെല്ലാം അനുകൂല മറുപടിയാണു സുനിലിനു ലഭിച്ചിരുന്നതെന്നാണു തുടര്‍ന്നുള്ള പെരുമാറ്റത്തില്‍ മനസ്സിലായെതെന്നും ജിന്‍സന്‍ മൊഴി നല്‍കിയിരുന്നു.

നാദിര്‍ഷായോടും അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു നടന്‍ ദിലീപിനോടും സംസാരിച്ചിരുന്നതായാണു സുനിലിന്റെ വെളിപ്പെടുത്തല്‍. പ്രതി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ക്കു ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ടെങ്കില്‍ മാത്രമേ കോടതിയില്‍ കേസ് നില്‍ക്കൂ. സുനില്‍ ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചു പണത്തിനുവേണ്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പൊലീസിനു ബോധ്യപ്പെടേണ്ടതുണ്ട്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗൂഢാലോചന നാലു വര്‍ഷം മുന്‍പു തുടങ്ങിയതായാണു സുനില്‍ കുമാറിന്റെ മൊഴി. എന്നാല്‍, ഫെബ്രുവരി 17നു നടന്ന അതിക്രമത്തിനു കഴിഞ്ഞ നവംബര്‍ 23 മുതല്‍ ഒരുക്കങ്ങള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ ഇവരുടെ അമ്മ ശ്യാമളാ മാധവന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യാനായി ഇരുവരേയും വിളിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഞായറാഴ്ച മുതല്‍ ഇരുവരും ഒളിവിലാണെന്നും വിവരമുണ്ട്. കാവ്യാ മാധവന്റെ കൊച്ചിയില്‍ സ്ഥാപനത്തിലും കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇവിടെ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.