അപ്പുണ്ണി അറിയാതെ ഒന്നും നടക്കില്ല; ‘അപ്പുണ്ണി ദിലീപിന്റെ നിഴല്‍’

single-img
4 July 2017

കൊച്ചി: ഡ്രൈവറില്‍ നിന്നും മാനേജര്‍ എന്ന നിലയിലേക്ക് വളര്‍ന്ന അപ്പുണ്ണി ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയത് വളരെ പെട്ടന്ന്. ദിലീപിന് അപ്പുണ്ണിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഇത് വ്യക്തമാക്കുന്നത്. ആലുവ പോലീസിന്റെ കഴിഞ്ഞ 28ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം ദിലീപിന്റെ വീട്ടില്‍ തിരിച്ചെത്തിയ അപ്പുണ്ണി പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനോടുള്ള കൂറ് വ്യക്തമാക്കിക്കൊണ്ട് താന്‍ എന്നും അപ്പുണ്ണിയായിരിക്കുമെന്ന് ഇയാള്‍ പറയുകയും ചെയ്തു.

പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പോലീസിന് കൈമാറിയത് അപ്പുണ്ണിയാണ്. ഇത് ദിലീപിന്റെ കൂടി അറിവോടെയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കുടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും. പള്‍സറിന്റെ സഹതടവുകാരന്‍ വിഷ്ണു വിളിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിളിച്ചത് പള്‍സര്‍ തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

അപ്പുണ്ണി ഒരു നിഴല്‍ പോലെ ദിലീപിനൊപ്പം കൂടിയിട്ട് വര്‍ഷങ്ങളായി. അപ്പുണ്ണിയുടെ ചേട്ടന്‍ ദിലീപിന്റെ ഡ്രൈവറായിരുന്നു. വിവാഹ ശേഷം ഇയാള്‍ തന്റെ അനുജന്‍ അപ്പുണ്ണിയെ ദിലീപിന്റെ ഡ്രൈവറാക്കി. വളരെ വേഗം ദിലീപിന്റെ ഇഷ്ടം പിടിച്ചുപറ്റിയ അപ്പുണ്ണി ഡ്രൈവറില്‍ നിന്നും പെട്ടന്ന് മാനേജരായി മാറി. ഒരു കുടുംബാംഗത്തേപ്പോലെ ദിലീപിന്റെ വിശ്വാസം പിടിച്ചു പറ്റിയ വ്യക്തിയാണ് അപ്പുണ്ണി. ദിലീപിന്റെ ഓരോ നീക്കങ്ങളും അപ്പുണ്ണിയുടെ അറിവോടെയാണ്. ദിലീപിന്റെ സിനിമാ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിലും അപ്പുണ്ണിക്ക് അറിവുണ്ടെന്നാണ് പോലീസ് കരുതുന്നത്.

പള്‍സര്‍ സുനിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും 26 നമ്പറുകളാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. ഇതില്‍ നിന്നാണ് നാല് നമ്പറുകള്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഈ നമ്പറുകളില്‍ നിന്നും അപ്പുണ്ണിയേയും തിരിച്ചും കോളുകള്‍ പോയിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം 25 നാണ് പള്‍സര്‍ സുനി അപ്പുണ്ണിയെ വിളിച്ചതായുള്ള പോണ്‍ സംഭാഷണം പുറത്തുവന്നത്. ജയിലില്‍ നിന്നുമാണ് എന്നു പറഞ്ഞായിരുന്നു ഫോണ്‍ കോളെത്തിയത്.

പള്‍സര്‍ സുനി സംസാരിക്കുമ്പോഴെല്ലാം തനിക്കൊന്നും കേള്‍ക്കാനില്ലെന്നു പറഞ്ഞ് അപ്പുണ്ണി ശക്തമായി എതിര്‍ക്കുന്നുണ്ട്. കടയില്‍ കൊടുത്തിരിക്കുന്ന കത്ത് വായിക്കാന്‍ തയ്യാറാകണമെന്നും അല്ലെങ്കിലും കേസ് കൊടുക്കുമെന്നും സുനി പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് കേസ് കൊടുക്കുകയോ മറ്റ് എന്ത് വേണമെങ്കിലും ചെയ്യാമെന്നും അപ്പുണ്ണി പറയുന്നുണ്ട്. പണം ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്ന് ചൂണ്ടി്ക്കാട്ടി നാദിര്‍ഷയും ദിലീപും നല്‍കിയ പരാതിക്കൊപ്പം നല്‍കിയത് ഈ സംഭാഷണമായിരുന്നു.