മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞ് ദിലീപ്;ദിലീപും നാദിര്‍ഷയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

single-img
4 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയര്‍ നിയമനടപടിയിലേക്ക്.അന്വേഷണം ശക്തമാകവെ താരങ്ങളായ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടി. പ്രമുഖ അഭിഭാഷകരില്‍ നിന്നാണ് ഇരുവരും നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകളും ഇവർ ആരാഞ്ഞു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് കാക്കനാട് ജയിലില്‍ നിന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചിട്ടുണ്ട്.
അതേസമയം, നടന്‍ ദിലീപിനോട് പൊലീസിന്റെ അറിവോടയല്ലാതെ കേരളം വിട്ടുപോകരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അന്വേഷണ സംഘത്തിന്റെ ചുമതലയുളള ഐജി ദിനേന്ദ്രകശ്യപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

അതിനിടെ കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ പോലീസ് ചോദ്യംചെയ്യും. കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്.