അമിത് ഷായുടെ വാദം പൊളിച്ച് ദേശീയ മാധ്യമങ്ങള്‍; ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയത് മോദി

single-img
3 July 2017

ന്യൂഡല്‍ഹി: മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നുവെന്ന അമിത് ഷായുടെ വാദം പൊളിയുന്നു. പക്ഷേ മന്‍മോഹന്‍ സിങ് വിദേശത്ത് പോകുമ്പോള്‍ ആരും അറിയാറില്ല, എല്ലാം രഹസ്യമായിരുന്നു. എന്നാല്‍ മോദി പോകുന്നത് വലിയ വാര്‍ത്തയാകുന്നു. അദ്ദേഹത്തെ കാണാന്‍ ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിലും റോഡരികിലും കാത്തു നില്‍ക്കുന്നതെന്നായിരുന്നു അമിത് ഷായുടെ വാദം.

എന്നാല്‍ അമിത് ഷായുടെ ഈ വാദത്തെ പൊളിച്ചടുക്കുന്നതായിരുന്നു ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. ഇത് തെറ്റാണെന്നും മോദിയുടെ വിദേശ യാത്രകളുടെ ചെറിയൊരംശം മാത്രമാണ് മന്‍മോഹന്‍സിങ് 10 വര്‍ഷത്തില്‍ നടത്തിയതെന്നും കണക്കുകള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മൂന്നു വര്‍ഷത്തിനിടെ മോദി 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, ഇവയില്‍ പലതും ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. എന്നാല്‍ 10 വര്‍ഷത്തിനിടെ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചാകട്ടെ വെറും 42 രാജ്യങ്ങളും.

പ്രധാനമന്ത്രിയായി മോദി അധികാരമേറ്റിട്ട് 37 മാസം പിന്നിട്ടു. ഇതിനിടെ 48 രാജ്യങ്ങളില്‍ പോയി. ഈ കാലയളവില്‍ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചത് 18 രാജ്യങ്ങള്‍. പത്തു വര്‍ഷം കൊണ്ട് സന്ദര്‍ശിച്ച രാജ്യങ്ങളുടെ കണക്കും മോദി ഇതുവരെ സന്ദര്‍ശിച്ചവയേക്കാള്‍ കുറവാണ്. 144 ദിവസം മോദി വിദേശത്തായിരുന്നു. അതായത് അധികാരത്തിലേറി 13% ദിവസം വിദേശത്ത്. മന്‍മോഹന്‍ സിങ് ആകെ 96 ദിവസം ചിലവഴിച്ചു. ഇതോടെ അമിത് ഷായുടെ വാദം പൊളിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങളും അതു വരുത്തി വെയ്ക്കുന്ന ചിലവും എതിര്‍പാര്‍ട്ടികള്‍ വിമര്‍ശിച്ചപ്പോള്‍ മറുപടിയുമായി എത്തിയതായിരുന്നു അമിത് ഷാ.