കുരുക്ക് മുറുക്കി സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യ മൊഴി; ‘താരങ്ങള്‍’ അഴിയെണ്ണേണ്ടി വരും

single-img
3 July 2017

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി പുറത്ത്. പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ പ്രതിഫലത്തുകയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് ജിന്‍സന്റെ മൊഴി. തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുള്ളതായി തോന്നിയില്ല. സുനി നാദിര്‍ഷയെ മൂന്ന് തവണ വിളിച്ചു.

എട്ടുമിനിറ്റ് വരെ നീണ്ട ഫോണ്‍കോളും ഇതിലുണ്ടെന്ന് ജിന്‍സണ്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം തുടര്‍ച്ചയായി നാദിര്‍ഷയെയും അപ്പുണ്ണിയേയും വിളിച്ചു. സുനി പുറത്തേക്കുള്ള ഫോണ്‍ വിളികളെല്ലാം നടത്തിയത് സെല്ലിനുള്ളില്‍ നിന്ന് തന്നെയാണെന്നും ജിന്‍സന്റെ മൊഴിയില്‍ പറയുന്നു.

കാക്കനാടുള്ള കാവ്യമാധവന്റെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പള്‍സര്‍ സുനിയോ അല്ലെങ്കില്‍ സഹതടവുകാരനായിരുന്ന വിഷ്ണുവോ ആയിരിക്കാം ഈ സാധനം കാവ്യയുടെ സ്ഥാപനത്തില്‍ എത്തിച്ചതെന്നാണ് സൂചന.

ദിലീപിനും നാദിര്‍ഷക്കും, തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ദിലീപ്, നാദിര്‍ഷ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്.

രണ്ട് ദിവസം മുമ്പാണ് ജിന്‍സണ്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. ഇത് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. ജിന്‍സണിന്റെ ഈ വെളിപ്പെടുത്തലാണ് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ദിലീപിലേക്കും നാദിര്‍ഷായിലേക്കും എത്തിയത്. കാവ്യാമാധവന്റെ ലക്ഷ്യ പ്രതിരോധത്തിലായതും ജിന്‍സണിന്റെ മൊഴിയിലൂടെയാണ്. ജിന്‍സന്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷാക്കുമെതിരെ മറ്റു ചില കാര്യങ്ങള്‍ പറഞ്ഞതായും സൂചനയുണ്ട്.