രാമലീല ജൂലൈ 21ന് തിയേറ്ററുകളിലെത്തും, പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമെന്ന് ടോമിച്ചന്‍ മുകളുപാടം

single-img
3 July 2017

കോഴിക്കോട്: ദിലീപ് നായകനായെത്തുന്ന ചിത്രം രാമലീല ജൂലായ് 21ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസിംഗ് വൈകുന്നതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുകളുപാടം അറിയിച്ചു. സിനിമയില്‍ വിശ്വാസമുണ്ട്. ചിത്രം നന്നായാല്‍ മറ്റു പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് പ്രേക്ഷകര്‍ രാമലീല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ടോമിച്ചന്‍ പറഞ്ഞു.

ജൂലായ് ഏഴ് വെള്ളിയാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ രാമനുണ്ണി എന്ന എംഎല്‍എയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. സലീം കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, സിദ്ധിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്.