‘മാഡം’ ആരാണെന്ന് അറിയില്ല; ദിലീപ് പറഞ്ഞതനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്നും ഫെനി

single-img
2 July 2017

കൊച്ചി: യുവനടി ആക്രമണത്തിനിരയായ കേസില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി. ദിലീപ് പറഞ്ഞതനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തകര്‍ക്കാനാണ് ശ്രമമെന്നും ദിലീപ് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ തന്നെ സമീപിച്ചിരുന്ന കാര്യം ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ദിലീപിന് മെസ്സേജ് അയക്കുകയാണ് ചെയ്തത്. ഈ മെസ്സേജ് കണ്ട ദിലീപ് തന്നെ വിളിക്കുകയായിരുന്നുവെന്നും അപ്പോഴാണ് തന്നെ തകര്‍ക്കാനുള്ള ശ്രമമുണ്ടെന്ന് വെളിപ്പെടുത്തിയതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

തന്നെ കാണാന്‍ വന്ന ആളുകളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് കാണിച്ചു. ഒരാളെ ഏകദേശം തിരിച്ചറിഞ്ഞെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജും മഹേഷും പറഞ്ഞ മാഡം ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രത്യേക പൊലീസ് സംഘം ആവശ്യപ്പെട്ടത് പ്രകാരം ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് ഫെനി മൊഴി നല്‍കിയത്.

അതിനിടെ കേസില്‍ ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസമായി പലരും തന്നെ വിളിച്ച് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.