അന്വേഷണം വീണ്ടും ദിലീപിലേക്ക്; നാദിര്‍ഷയെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍

single-img
2 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വീണ്ടും ദിലീപിലേക്ക് കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത കാലത്ത് റിലീസ് ചെയ്ത ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ചിത്രീകരിച്ച തൃശൂര്‍ ഹെല്‍ത്ത് ക്ലബിലും അന്വേഷണം നടന്നു.

അങ്കമാലി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവിടെ അന്വേഷണം നടത്തിയത്. ദിലീപിനൊപ്പം സെല്‍ഫിയെടുത്ത ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഹെല്‍ത്ത് ക്ലബില്‍ നാലു മണിക്കൂറാണ് ഷൂട്ടിംഗ് നടന്നതെന്ന് മാനേജര്‍ സുധാകരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരുന്നതായി മുഖ്യപ്രതി സുനില്‍കുമാറിന്റേതെന്ന പേരില്‍ പുറത്തുവിട്ട കത്തില്‍ പറയുന്നുണ്ടായിരുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള ലൊക്കേഷനില്‍ നടന്ന കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

അതേസമയം സംഭവത്തില്‍ ദിലീപും ഭാര്യ കാവ്യയുമായി അടുത്ത ബന്ധമുള്ള നടിയും സംശയനിഴലിലെന്ന് സൂചനയുണ്ട്. ആക്രമണത്തിനിടെ പ്രതി പള്‍സര്‍ സുനി നടിയോട് പറഞ്ഞ ‘തമ്മനത്തെ പാര്‍പ്പിട സമുച്ചയ’ത്തിലാണ് ഈ നടിയും താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ ഫഌറ്റില്‍ നിരവധി താരങ്ങളാണ് താമസിക്കുന്നത്.

എന്നാല്‍, പോലീസ് ഇന്നലെ എത്തിയത് ഈ നടിയുടെ ഫഌറ്റില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, യുവനടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ദിനംപ്രതി പുതിയ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങളെല്ലാം തന്നെ ഗൂഢാലോചനക്കേസ് അന്വേഷണത്തെ ഭയക്കുന്നതായാണ് റിപ്പോര്‍ട്ട്.