എന്നെ സംശയിക്കല്ലേ എന്ന് സരിതാ എസ് നായര്‍; ആ ‘മാഡം’ ഞാനല്ല

single-img
1 July 2017


തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെനിബാലകൃഷ്ണന്‍ രംഗത്തെത്തിയതോടെ ഏവരുടെയും കണ്ണുകള്‍ ചാനലുകളില്‍ പരതിയത് മറ്റാരെയുമല്ല സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ് നായരുടെ മുഖമാണ്. കേസില്‍ സരിതയുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നായിരുന്നു പലരും പരസ്പരം ചോദിച്ചിരുന്നത്.

ഇതോടൊപ്പം അപ്രതീക്ഷിതമായി ‘മാഡം ‘ കഥയില്‍ കടന്നു വന്നതോടെ ഏവരുടേയും സംശയം സരിതയിലേക്ക് തന്നെ നീണ്ടു. എന്നാല്‍ ആ സംശയങ്ങളെ ദൂരേക്ക് വലിച്ചെറിയുകയാണ് സരിത എസ്.നായര്‍. ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം താനല്ലെന്നാണ് മാധ്യമങ്ങളുടെ മുന്നില്‍ ഏറെക്കാലത്തിനു ശേഷം പ്രത്യക്ഷപ്പെട്ട സരിത പറയുന്നത്. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇപ്പോഴുള്ളത് വേറെ വിഷയമാണ്. ഫെനി ഇക്കാര്യത്തില്‍ പ്രോഫഷണലായ ഒരു നീക്കം നടത്തിയാതാകാമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയതെന്നു സരിത പറയുന്നു. ഇതില്‍ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഫെനിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നും അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ അഡ്വക്കേറ്റ് അല്ലെന്നും സരിത പറഞ്ഞു.
കീഴടങ്ങാന്‍ സഹായത്തിനായി തന്നെ കാണാനെത്തിയ പള്‍സര്‍ സുനിയെ ഫെനി അപ്പോള്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കേണ്ടിയിരുന്നുവെന്നും സരിത പറയുന്നു.

കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ച് പോലീസിന് വിവരമറിയിക്കുന്നതിന് പകരം എല്ലാം കഴിഞ്ഞ ശേഷം വിളിച്ചുവെന്നു പറയുന്നതില്‍ കാര്യമില്ലെന്നാണ് സരിതയുടെ അഭിപ്രായം. കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പായി പള്‍സര്‍ സുനി ആദ്യം തന്നെ സമീപിച്ചിരുന്നെന്നും മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോല്‍ മാഡത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞുവെന്നുമുള്ള ഫെനിബാലാകൃഷ്ണന്റെ വെളിപ്പെടുത്തലാണ് ഈ കേസിലേക്ക് സരിതയുടെ പേരും വലിച്ചിഴച്ചത്.