പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന് വിലയില്ല;ബീഫ് കൈവശംവച്ചതിന് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു.
റാഞ്ചി: ബീഫ് കൈയിൽ സൂക്ഷിച്ചെന്നാരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. രാംഗഡ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. അലിമുദീൻ എന്ന അസ്ഗർ അൻസാരിയാണ് ബജാർതണ്ഡിൽ കൊല്ലപ്പെട്ടത്.
ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേയാണു അടുത്ത കൊലപാതകം എന്നതും ശ്രദ്ധേയമാണ്.
മാരുതി വാനിൽ ഇറച്ചിയുമായി പോകുന്പോഴായിരുന്നു അസ്ഗർ അൻസാരിക്കെതിരേ ഗോതീവ്രവാദികളുടെ ആക്രമണമുണ്ടായതെന്നു പോലീസ് പറഞ്ഞു. അസ്ഗറിനെ മർദിച്ച ജനക്കൂട്ടം ഇയാളുടെ വാനിനു തീയിട്ടു. മർദനം തുടരുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് സംഘം അസ്ഗറിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത് മുൻകൂർ പദ്ധതി പ്രകാരം നടത്തിയ കൊലപാതകമാണെന്ന് സംസ്ഥാന പോലീസ് മേധാവി ആർ.കെ.മാലിക് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അരങ്ങേറുന്ന രണ്ടാമത്തെ അക്രമമാണിത്. നേരത്തെ ഗിരിധ് ജില്ലയില്‍ വീടിന് മുന്പില് പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനക്കൂട്ടം വീട്ടുടമസ്ഥനെ ഗുരുതരമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.