മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാന്‍ നേരമില്ലെന്ന് ദിലീപ്

single-img
28 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണയ്ക്ക് ഇരുന്നു കൊടുക്കാന്‍ നേരമില്ലെന്ന് നടന്‍ ദിലീപ്. പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാം. താന്‍ കൊടുത്ത പരാതിക്കനുസരിച്ച് മൊഴി കൊടുക്കാനാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊഴി നല്‍കാന്‍ ദിലീപും സുഹൃത്ത് നാദിര്‍ഷയും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ഇരുവരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പോലീസ് ദിലീപിനോട് ചോദിക്കും. സുനില്‍കുമാറിന്റെ മൊഴിയെക്കുറിച്ചുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കും. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായിരുന്നില്ല. ഇതില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്ന് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം.