സൌദിയിൽ വാഹനാപകടം: ഉംറ നിർവ്വഹിച്ചു മടങ്ങുന്ന മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു
26 June 2017
സൌദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മക്ക-മദീന അതിവേഗപാതയിൽ ഖുലൈസിനടുത്തുവെച്ചാണു അപകടമുണ്ടായത്.
തൃശൂർ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പൻ വീട്ടിൽ അഷ്റഫ്, ഭാര്യ റസിയ, മകൾ ഹഫ്സാന അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഇവരുടെ മറ്റു രണ്ടു മക്കൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
ഉംറ നിർവഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരവും കഴിഞ്ഞു മദീന സന്ദർശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലോടെയാണ് അപകടം. ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു അഷ്‌റഫ്. ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിൽ എത്തിയതായിരുന്നു. നാലുദിവസം മുമ്പാണ് ഇവർ മക്കയിലെത്തിയത്. മൃതദേഹങ്ങൾ ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.