ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം സുനിയുടേതല്ല; ദിലീപിന്റെ മൊഴിയെടുക്കും

single-img
25 June 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് അഭിഭാഷകന്‍. സുനി മുന്‍പ് കോടതിയില്‍ നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണ്. അങ്കമാലി കോടതിയിലാണ് നേരത്തെ സുനി പരാതി നല്‍കിയത്. രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ട്. ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും ഫോണിലേക്കാണു വിളികള്‍ വരുന്നത്. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡിജിപിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

എറണാകുളം ജില്ലാ ജയിലിന്റെ മുദ്രയോടു കൂടിയ പേപ്പറില്‍ പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്തിന്റെ യഥാര്‍ഥ കോപ്പി ആരും കണ്ടിട്ടില്ല. കത്തെഴുതിയതു സുനിയാണെങ്കില്‍, അതില്‍ പറയുന്ന പ്രകാരം ഈ കത്ത് സഹതടവുകാരനായ വിഷ്ണുവിന്റെ പക്കലുണ്ട്. ഈ കത്ത് ദിലീപിന്റെ കൈവശം എത്തിയിട്ടില്ല. എന്നാല്‍ കത്തിന്റെ ഫോട്ടോ ദിലീപിന്റെ ഡ്രൈവറുടെ വാട്‌സാപ്പില്‍ ലഭിക്കുകയും ചെയ്തു. ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തി സംസാരിക്കുന്നത് പോലെയാണ് കത്ത്. ഇതില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് ദിലീപിന്റെ പ്രതികരണം.