പ്രധാനമന്ത്രി അമേരിക്കയില്‍; ട്രംപുമായുള്ള കൂടിക്കാഴ്ച്ച നാളെ

single-img
25 June 2017

വാഷിങ്ടന്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. തിങ്കളാഴ്ച്ച പ്രധാന മന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റുമായുള്ള നരേന്ദ്ര മോദിയുടെ ആദ്യ കൂടിക്കാഴ്ച്ചയാകും തിങ്കളാഴ്ച്ച നടക്കുക. വാഷിങ്ടന്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തി. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി യുഎസില്‍ എത്തിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം പ്രതികരിച്ചു. നാളെ ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സിഇഒമാരെയും മോദി കാണുന്നുണ്ട്. കൂടിക്കാഴ്ചയില്‍ യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച്ച് വണ്‍ ബി വിസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

പിന്നീട് 27ന് മോദി നെതര്‍ലന്‍ഡ്‌സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, രാജാവ് വില്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. ഇന്ത്യ, പോര്‍ച്ചുഗല്‍ ബന്ധം ദൃഢമാക്കി 11 കരാറുകളില്‍ ഒപ്പുവച്ചതിനു ശേഷമാണ് മോദി യുഎസില്‍ എത്തിയത്.