ദിലീപിനെ പിന്തുണച്ച് സലിംകുമാർ; നടിയെയും പൾസർ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണം

single-img
25 June 2017

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട് ദിലീപിന് പിന്തുണയുമായി സുഹൃത്തും സിനിമാ താരവുമായ സലീം കുമാര്‍ രംഗത്തെത്തി. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുമ്പ് സിനിമാ രംഗത്തുള്ള ഒരുപറ്റം സഹോദരിസഹോദരന്‍മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ തിരക്കഥയുടെ ട്വിസ്റ്റ് 2013ല്‍ ദിലീപ്മഞ്ജുവാര്യര്‍ വിവാഹമോചനത്തിലൂടെ ഏവരും കണ്ടതാണ്. പിന്നീട് പലരാല്‍ പലവിധം ആ കഥയ്ക്ക് മാറ്റം വരുത്തുകയായിരുന്നു. എല്ലാ ചരടുവലികളും നടത്തിയ ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ടെന്നും അത് തനിക്ക് കാണാമെന്നും സലിംകുമാര്‍ പറയുന്നു.

ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ, അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടതെന്നും സലീം കുമാര്‍ ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ഒരിക്കല്‍ പോലും ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല. ഇത് തന്നെ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതാണ്. പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണെന്നും അയാള്‍ എന്തു വേണമെങ്കിലും പറയുമെന്നും സലിംകുമാര്‍ പറയുന്നു. ഇത് ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്തായി കാണരുതെന്നും ഒരു നിരപരാധിയോടുള്ള സഹതാപമാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ ക്രൂശിക്കുന്ന വിഷയത്തില്‍ സിനിമ സംഘടനകളിലെ ആരും പ്രതികരിച്ച് കണ്ടില്ല. സംഭവത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ താന്‍ കൊണ്ടുവരാന്‍ തയ്യാറാണ്. എന്നാല്‍ ഇവരെ ക്രൂശിക്കുന്നവര്‍ ആക്രമിക്കപ്പെട്ട നടിയെയും പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്ക് കൊണ്ടുവരുമോ എന്നും സലിംകുമാര്‍ ചോദിക്കുന്നുണ്ട്.