പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് പുറത്ത്; ‘വാഗ്ദാനം ചെയ്ത പണം നല്‍കണം’

single-img
24 June 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. എന്റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

കേസിനു പിന്നില്‍ ചേട്ടന്‍ ആണെന്ന് അറിഞ്ഞാല്‍ ആ നടി പോലും തന്നോട് ക്ഷമിക്കും. സംഭവത്തിനു ശേഷം താന്‍ ചേട്ടനേയും നാദിര്‍ഷയേയും വിളിച്ചിരുന്നു. എന്നാല്‍ അനുകൂല നിലപാട് ഉണ്ടായില്ല. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്. കത്ത് വായിച്ചശേഷം തീരുമാനം എന്താണെങ്കിലും അറിയിക്കുക. നാദിര്‍ഷയെ ഇനിയും വിശ്വസിക്കണോ.

നാദിര്‍ഷിയുടെ മറുപടിയ്ക്കായി കാത്തിരിക്കണോ എന്നും കത്തില്‍ ചോദിക്കുന്നു. പിടയിലായ ശേഷം ചേട്ടന്‍ എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ചേട്ടന്റെ പേര് പറയാന്‍ പലരും എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. ഞാന്‍ ബലിയാടാകേണ്ട കാര്യമില്ല. സിനിമയുമായി ബന്ധപ്പെട്ട പലരും തന്നെ നിര്‍ബന്ധിക്കുന്നുണ്ട്.

സൗണ്ട് തോമ മുതല്‍ ജോസേട്ടന്റെ പൂരം വരെയുള്ള കാര്യങ്ങള്‍ അറിയാമല്ലോ എന്നും കത്തില്‍ പറയുന്നു. ഈ കേസില്‍പെട്ടതോടു കൂടി തന്റെ ജീവിതം അവസാനിച്ച പോലെയാണെന്നും തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെക്കൂടി സുരക്ഷിതരാക്കണമെന്നും കത്തില്‍ പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ ജിയിലിലേത് എന്ന സൂചിപ്പിക്കുന്ന സീല്‍ കത്തിന്റെ മുകള്‍ ഭാഗത്തുണ്ട്. അതുകൊണ്ട് തന്നെ ജിയില്‍ അധികൃതരും കത്ത് കണ്ടിരിക്കാമെന്നും അവരുടെ കൂടെ അറിവോടെയാണ് കത്ത് പുറത്തുപോയതെന്നും കരുതുന്നു.

തന്റെ ഒരു സുഹൃത്തു വഴി കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് പറഞ്ഞിരുന്നു. ഫോണ്‍ റെക്കോഡുകള്‍ക്കൊപ്പം കത്തും ദിലീപ് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന വിഷ്ണുവിന്റെ കൈവശമാണ് പള്‍സര്‍ സുനി കത്ത് കൊടുത്ത് വിട്ടത്. ഇതു സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.