ഇരട്ടപ്പദവി വിഷയത്തില്‍ എഎപിക്ക് തിരിച്ചടി; 20 എംഎല്‍എമാരുടെ ഹര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

single-img
24 June 2017

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി ഇരട്ട പദവി വിവാദത്തില്‍ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ നസിം സെയ്ദി സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എഎപിക്കു വന്‍ പ്രഹരമായ തീരുമാനം വന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് നിയമ വിരുദ്ധമായി പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഇരട്ട പദവി ആയതിനാല്‍ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 21 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെ 21 എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് അരവിന്ദ് കേജ്‌രിവാള്‍ നേരത്തെ ആരോപണം ഉന്നയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത് ഉത്തരവില്‍ ഒപ്പിട്ടിട്ടില്ല. അതേസമയം, ആരോപണവിധേയരായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചാല്‍, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

നേരത്തെ, ആം ആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് 2016 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവര്‍ണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്. ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവര്‍ണറാണു ഭരണാധികാരിയെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഉത്തരവു റദ്ദാക്കിയത്. എംഎല്‍എമാരെ നിയമിച്ച നടപടിക്കു ലഫ്. ഗവര്‍ണറുടെ അനുമതിയുണ്ടായിരുന്നില്ല.