മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം: കാവിപ്പട ഗ്രൂപ്പിൽ അശ്ലീല പോസ്റ്ററുകൾ
മനോരമ ചാനലിലെ വാർത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡ്യൂസറുമായ ഷാനി പ്രഭാകരനെ അധിക്ഷേപിച്ച് സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് ഗ്രൂപ്പ്. കാവിപ്പട എന്ന സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണു ഷാനി പ്രഭാകരനെ അധിക്ഷേപിക്കുന്ന അശ്ലീല പോസ്റ്ററും അതിനു താഴെ അത്തരം നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടത്.
കന്നുകാലിക്കശാപ്പു നിരോധനവുമായി ബന്ധപ്പെട്ട് നടന്ന മനോരമയിലെ ചർച്ചയിൽ ബിജെപി നേതാവ് കെ സുരേന്ദ്രനോട് ഷാനി പ്രഭാകരൻ ചോദിച്ച ചോദ്യങ്ങളും അതിനു സുരേന്ദ്രൻ നൽകിയ പരസ്പരബന്ധമില്ലാത്ത മറുപടികളും അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വിഷയത്തിലെ ബിജെപിയുടെയും സംഘപരിവാറിന്റേയും ഇരട്ടത്താപ്പുകൾ തുറന്നുകാട്ടുന്നതാണു ഈ ചർച്ചയെന്നു പലരും ആരോപിക്കുകയും ചെയ്തിരുന്നു.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹിയിലെ സി പി എം ആസ്ഥാനത്തുവെച്ച് ഹിന്ദുസേന പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചർച്ചയിലും ഷാനി ബി ജെ പി നേതാവ് വി വി രാജേഷിനോട് ഉത്തരം മുട്ടിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ അഫ്സ്പ നിയമത്തെ വിമർശിച്ചത് സൈന്യത്തിനെതിരായ പരാമർശമാണെന്നും രാജ്യദ്രോഹമാണെന്നും വ്യാഖ്യാനിച്ച വി വി രാജേഷിനോട്, അങ്ങനെയെങ്കിൽ പ്രസ്തുത വിഷയത്തിലെ സുപ്രീം കോടതിയുടെ ഇതിനേക്കാൾ രൂക്ഷമായ പരമാർശങ്ങളും രാജ്യദ്രോഹമല്ലേ എന്നു ഷാനി ചോദിച്ചിരുന്നു. ‘നിങ്ങൾക്ക് യൂണിഫോമിട്ട റേപ്പിസ്റ്റുകളുണ്ടോ ?” എന്നായിരുന്നു സുപ്രീം കോടതിയുടേ പരാമർശം.
ഇത്തരത്തിൽ ഈയടുത്തകാലത്ത് പലപ്പോഴും ബിജെപി നേതാക്കളെ കൃത്യമായ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്കുന്ന നിലപാട് സ്വീകരിച്ച ഷാനിക്കെതിരേ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ആസൂത്രിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമാൺ ഈ പോസ്റ്റർ അടക്കമുള്ളവയെന്ന് കരുതപ്പെടുന്നു. തങ്ങളെ രാഷ്ട്രീയമായി വിമർശിക്കുന്ന സ്ത്രീകളെയും വനിതാ മാധ്യമപ്രവർത്തകരേയും മോശം ഭാഷയിൽ അധിക്ഷേപിക്കുന്നതും ബലാത്സംഗഭീഷണി മുഴക്കുന്നതും സംഘപരിവാർ ഗ്രൂപ്പുകൾ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു പ്രതിരോധരീതിയാണു. ഏഷ്യാനെറ്റിലെ മുതിർന്ന മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറും ഇത്തരത്തിലുള്ള ആക്രമണത്തിനു വിധേയയായിരുന്നു. സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ആർ എസ് എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ പോലീസ് ജാമ്യത്തിൽ വിട്ടപ്പോൾ ആർ എസ് എസ് നേതാക്കൾ ഇവരെ മാലയിട്ടു സ്വീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചുംബനസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഹൈദരബാദ് സർവ്വകലാശാല വിദ്യാർത്ഥിനിയായ അരുന്ധതി അടക്കമുള്ള നിരവധി പെൺകുട്ടികൾക്ക് ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവന്നിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകരുടേയും പൊതുരംഗത്തും സോഷ്യൽ മീഡിയായിലും ഇടപെടുന്ന സ്ത്രീകളുടേയുമെല്ലാം മനോവീര്യം കെടുത്തുമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകിയതായി മനോരമ ന്യൂസ് അധികൃതർ ഇ വാർത്തയോട് പറഞ്ഞു.