കോഴിക്കോട് ഇന്നും ഹര്‍ത്താല്‍; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്

single-img
10 June 2017

കോഴിക്കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ജനജീവിതം സ്തംഭിച്ചു. ഇന്നലെ സിപിഎം ഹര്‍ത്താലിനിടെ പാര്‍ട്ടി ഓഫിസുകള്‍ വ്യാപകമായി അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഇതിനിടെ ജില്ലയില്‍ അക്രമങ്ങള്‍ തുടരുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഎം ഓഫിസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വളളിയോടുളള വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഫറോക്കിലെ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫിസിനാണ് ഇന്നുപുലര്‍ച്ചെ തീയിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

അതേസമയം കഴിഞ്ഞ ദിവസം സിപിഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുളള പത്തംഗ സംഘമായിരിക്കും ഇതെക്കുറിച്ച് അന്വേഷിക്കുക.