കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം: ഒരാൾ മരിച്ചു, ജവാനടക്കം 5 പേർക്ക് പരിക്ക്
കശ്മീർ അതിർത്തിയിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനറൽ റിസർവ് എഞ്ചിനീയറിംഗ് ഫോഴ്സിലെ (GREF) തൊഴിലാളിയാണു കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാൾ ബി എസ് എഫ് ജവാൻ ആണു.
വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണു പാക്കിസ്ഥാൻ എൽ ഓ സി(ലൈൻ ഓഫ് കണ്ട്രോൾ)യിലുടനീളം ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായി മോർട്ടാർ ഷെല്ലുകളും ഓട്ടോമാറ്റിക് ഗണ്ണുകളും ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. നൌഷേര, രജൌരി, പൂഞ്ച്, കൃഷ്ണഘാട്ടി എന്നീ സെക്ടറുകളിലാണു ആക്രമണമുണ്ടായത്.
കൃഷ്ണഘാട്ടി സെക്ടറിലെ മാൻകോട്ട് പ്രവിശ്യയിലാണു ജി ആർ ഇ എഫ് തൊഴിലാളി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുഹമ്മദ് നിസാമുദ്ദിൻ എന്ന ബി എസ് എഫ് ജവാനാണു പരിക്കേറ്റവരിൽ ഒരാൾ. ബി എസ് എഫിന്റെ അൻപതാം നമ്പർ ബറ്റാലിയനിൽ ഹെഡ് കോൺസ്റ്റബിൾ ആണു ഇദ്ദേഹം. പരിക്കേറ്റ മറ്റു നാലുപേരും ജി ആർ ഇഎഫ് തൊഴിലാലികളാണു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റ് ഒരു വിഭാഗമാണു ജി ആർ ഇ എഫ്.