കുംബ്ലെ-കോഹ്ലി പോര് രൂക്ഷം; ഇന്ത്യന്‍ ടീമിലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തില്‍ ബിസിസിഐ

single-img
31 May 2017

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ നിന്നും വരുന്നത് അത്ര ശുഭകരമായ വാര്‍ത്തകളല്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത അസംതൃപ്തിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം നായകന്‍ കോഹ്ലിയേയും താരവുമായി അടുത്ത ബന്ധമുള്ള സഹതാരങ്ങളേയും കുറിച്ചുള്ള വാട്‌സ് അപ്പ് സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുംബ്ലെയും ചില മുന്‍താരങ്ങളും ടീമിനുള്ളിലെ തന്നെ ചില താരങ്ങളുമുള്‍പ്പെടുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് കുംബ്ലെ ലീക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ ഡി.എന്‍.എ ആരോപിക്കുന്നത്. ഇതില്‍ കോഹ്ലിക്കെതിരെ താരങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ച കുംബ്ലെയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാവില്ലെന്ന് വിരാട് കോഹ്ലി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താത്പര്യം. ന്യൂസീലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിന് ശേഷം കോഹ്ലി ഈ പ്രശ്‌നം ബി.സി.സി.ഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ്ലിക്ക് പകരം കുംബ്ലെയുടെ താത്പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോഹ്ലി ഇക്കാര്യം അറിയുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ജൂണ്‍ നാലിന് പാകിസ്താനെതിരെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. ചാമ്പ്യന്‍സ് ട്രോഫിയോടെ കരാര്‍ അവസാനിക്കുന്ന കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ തിരയാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചതും ടീമിലെ ഈ അഭിപ്രായ വ്യത്യാസമാണെന്നും സൂചനയുണ്ട്.