പട്ടിയും പൂച്ചയും പടിക്കു പുറത്താകുമോ, വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍

single-img
27 May 2017

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ചതിനു പിന്നാലെ, നായകളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച്, എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതു നിരോധിച്ചു. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടകളിലുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ വില്‍പനയ്ക്കായി ഇവയെ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതു കടകള്‍ക്കു പുറത്തു പ്രദര്‍ശിപ്പിക്കുകയും വേണം. ഇതിനു പുറമെ, വാങ്ങുകയും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളില്‍ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു; ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രായപൂര്‍ത്തിയാകാത്തവരും മാനസിക ദൗര്‍ബല്യമുള്ളവരും മൃഗപരിപാലകരായി റജിസ്റ്റര്‍ ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

പട്ടികളെയും പൂച്ചകളെയും വാങ്ങുന്നതും വില്‍ക്കുന്നതും രാജ്യത്തു വലിയൊരു വ്യവസായമായി വളര്‍ന്നിട്ടുള്ള സാഹചര്യത്തിലാണു കര്‍ശന നിബന്ധനകളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. പലയിടങ്ങളിലും മൃഗങ്ങളെ വളരെ മോശം സാഹചര്യത്തിലാണു സൂക്ഷിക്കുന്നത്. അതിനാല്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 1960 അനുസരിച്ചാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.