പമ്പുകളുടെ 24 മണിക്കൂർ സമരം അർധരാത്രി മുതൽ ആരംഭിച്ചു; തുറന്നിരിക്കുന്ന പമ്പുകളിൽ വൻ തിരക്ക്
തിരുവനന്തപുരം: ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ കീഴിലുള്ള പമ്പുകളുടെ 24 മണിക്കൂർ സമരം അർധരാത്രി മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി വരെ സമരം നീളും. സംസ്ഥാനത്തെ 90 ശതമാനം പന്പുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം തുറന്നിരിക്കുന്ന പാമ്പുകൾക്കു മുന്നിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ആറു വർഷം മുൻപു സമർപ്പിച്ച അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കാമെന്ന കരാർ പ്രാബല്യത്തിൽ വരാത്തതിൽ പ്രതിഷേധിച്ചാണു സമരം. വർഷത്തിൽ രണ്ടുതവണ കമ്മീഷൻ വർധന നൽകാമെന്ന കരാറും ഓയിൽ കമ്പനികൾ നടപ്പാക്കുന്നില്ല.
ബാങ്ക് ഇതര സർവീസ് ചാർജിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, ബാഷ്പീകരണം മൂലമുള്ള നഷ്ടം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും പമ്പുടമകൾ അനുഭവിക്കുന്നുണ്ടെന്നും സമരത്തിനു മുന്നോടിയായി മേയ് 10നു കമ്പനിയിൽ നിന്നു സ്റ്റോക്ക് എടുക്കാതെ പ്രതിഷേധിച്ചിട്ടും ചർച്ചയ്ക്കുപോലും ഓയിൽ കമ്പനി ഉടമകൾ തയ്യാറാകാത്ത സാഹചര്യത്തിലാണു പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നും ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.