ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം: ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

single-img
7 May 2017

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫീസിനുനേരെ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറിഞ്ഞു തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്.

രാജഗോപാല്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഐഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാല്‍ ആരോപിച്ചു.

രാത്രി 12 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഒന്നര മണിയോടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഒരു സംഘം ആളുകള്‍ എത്തി കല്ലേറ് നടത്തി. പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.

തിരുവനന്തപുരത്തു തന്നെ പാപ്പനംകോട് ഭാഗത്ത് സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസില്ല. ഇതിന്റെ തുടര്‍ച്ചയാണോ പുതിയ സംഭവമെന്ന് അറിയില്ല. വിജയേട്ടന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഞങ്ങളില്‍ ഒരാള്‍ക്ക് നേരെയും നടപടിയുണ്ടാകില്ലെന്ന ഭാവത്തിലാണ് സിപിഐഎം പ്രവര്‍ത്തകരെന്നും അതാണ് അവര്‍ക്ക് പരസ്യമായി അക്രമത്തിന് ധൈര്യം പകരുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.