തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടുത്തം; ആശുപത്രിയില്‍ ഉണ്ടായിരുന്ന 130ലധികം രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി, ഒഴിവായത് വന്‍ ദുരന്തം

single-img
7 April 2017

തൃശൂര്‍: നഗരത്തിലെ സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ തീപിടുത്തം. ഇ-വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് അര്‍ധരാത്രിയില്‍ തീ പടര്‍ന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. ആശുപത്രിയില്‍ ഉണ്ടായിരുന്ന 130ലധികം രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

ഹാര്‍ട്ട് ആശുപത്രി എന്നറിയപ്പെടുന്ന സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് അര്‍ധരാത്രി ഒരു മണിയോടെ തീപിടിച്ചത്. ഉപയോഗശൂന്യമായ കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് തീകണ്ടത്. മുറികളിലേക്കും വാര്‍ഡുകളിലേക്കും പുക പടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടന്നവരെയടക്കം നൂറ്റിമുപ്പതോളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയും പുകയും നീയന്ത്രണവിധേയമാക്കി.

ഷോര്‍സ് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. നഴ്‌സുമാരും പൊതു പ്രവര്‍ത്തകരടക്കമുള്ളവരും ചേര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ അവസാന രോഗിയെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞു.