മദ്യശാലകള്‍ പൂട്ടാനുള്ള വിധി നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം തേടി സർക്കാർ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യഷാപ്പുകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകാൻ അടിയന്തര യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കൂടിയ അടിയന്തര യോഗത്തിലാണ് തീരുമാനം. മദ്യശാലകൾ പാതയോരത്തുനിന്നു മാറ്റാൻ മൂന്നുമാസത്തെ സമയവും ചോദിക്കും. എക്‌സൈസ് വകുപ്പിന്റെ ചുമതലയുളള മന്ത്രി ജി.സുധാകരന്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ അടിയന്തര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
അറ്റോര്‍ണി ജനറലാണ് കേരളത്തിനുവേണ്ടി ഹര്‍ജി തയ്യാറാക്കുന്നത്. മാത്രമല്ല സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധി വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിച്ചുമാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക.