അങ്കമാലി ഡയറീസ് താരങ്ങളെ അപമാനിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിവെച്ച് എസ്പി

single-img
19 March 2017

കൊച്ചി: അങ്കമാലി ഡയറീസ് താരങ്ങളെ അപമാനിച്ച സംഭവത്തില്‍ പൊലീസ് നടപടി ശരിവെച്ച് എറണാകുളം റൂറല്‍ എസ്പി. സംഭവത്തില്‍ എസ്.പി മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണം തേടി. നിയമലംഘനം കണ്ടിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഡിവൈഎസ്പി വിശദീകരിക്കണമെന്നും എസ്പി എ.വി ജോര്‍ജ് പറഞ്ഞു. സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച വശത്തെ ഗ്ലാസ് പോലും മറച്ച വണ്ടി എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം വാഹനത്തിന് മോഡിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ഡയറീസ് പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് അതിക്രമം കാട്ടിയതായി പരാതിയുയര്‍ന്നത്. അഭിനേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി സംവിധായകന്‍ തന്നെയാണ് രംഗത്തെത്തിയത്.

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് അതിക്രമത്തിനെതിരെ സംവിധായകന്‍ പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രചാരണാര്‍ഥം താരങ്ങളടങ്ങിയ സംഘം മൂവാറ്റുപുഴ ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. അവര്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നിലെത്തിയപ്പോഴാണ് കാര്‍ തടഞ്ഞത്.

ഒന്നു തിരിഞ്ഞുനോക്കിയാല്‍ അതില്‍ അഭിനയിച്ചവരാണ് ഈ ആളുകളെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നിട്ടും എന്താണ് വാഹനത്തിനുള്ളില്‍ നടക്കുന്നതെന്ന് ചോദിക്കുകയും പേരു മാറ്റി പള്‍സര്‍ ഡിറ്റോ എന്നാക്കണോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ എന്തു തരത്തിലാണ് ഇതിനെ നോക്കിക്കാണേണ്ടതെന്നും നാട്ടിലെ ആളുകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഡിപ്പാര്‍ട്‌മെന്റല്ലേ പൊലീസെന്നും സംവിധായകന്‍ ചോദിച്ചു.

ചലച്ചിത്ര താരം ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ എണ്‍പതിലധികം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ്, ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിക്കഴിഞ്ഞു.