ഓടുന്ന വാഹനത്തില്‍ പിതാവിന്റെ കണ്‍മുന്നില്‍ കൗമാരക്കാരികളെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
17 March 2017
 
ദഹോദ്: ഗുജറാത്തില്‍ ഓടുന്ന വാഹനത്തില്‍ പിതാവിന്റെ കണ്‍മുമ്പില്‍ വെച്ച് രണ്ട് കൗമാരക്കാരികളെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ദഹോദ് ജില്ലയിലെ ദേവ്ഗദ് ബരിയ തെഹ്‌സിലില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനും പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ കുമാര്‍ ബാരിയ, ഗോപ്‌സിന്‍ഹ് ഭാരിയ എന്നിവരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിമൂന്നും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് കൂട്ടബലാത്സംഗത്തിന് ഇരകളായത്. പെണ്‍കുട്ടികളേയും ഭൂത്പഗ്ലയില്‍ കട നടത്തുന്ന പിതാവിനേയും തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ചായിരുന്നു ക്രൂരകൃത്യം.
അക്രമികള്‍ക്കു സഹായം നല്‍കിയവര്‍ രണ്ടു മോട്ടോര്‍ ബൈക്കുകളിലായി കാറിനെ പിന്തുടര്‍ന്നു. പീഡനത്തിനുശേഷം മാധവ് ഗ്രാമത്തില്‍ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിട്ടു. പോലീസില്‍ പരാതിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കി. എന്നാല്‍ ഭീഷണി മറികടന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കി ചികിത്സ നല്‍കി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.