ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിക്കാരന്റെ ദേഹത്ത് വര്‍ണപ്പൊടി എറിഞ്ഞ ദളിതനെ പൊലീസ് അടിച്ചുകൊന്നു

single-img
17 March 2017

റാഞ്ചി: ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിക്കാരന്റെ ദേഹത്ത് വര്‍ണപ്പൊടി എറിഞ്ഞ ദളിതനെ പൊലീസ് അടിച്ചുകൊന്നു. ഝാര്‍ഖണ്ഡിലെ കൊടര്‍മ ജില്ലയിലാണ് സംഭവം. 52 കാരനായ പ്രദീപ് ചൗധരിയാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

ചൗധികാര്‍ രാജേന്ദ്ര എന്നയാളുടെ ദേഹത്തായിരുന്നു പ്രദീപ് ഹോളി ആഘോഷത്തിനിടെ കളര്‍ പൊടി എറിഞ്ഞത്. ദേഹത്ത് വര്‍ണപൊടി തേച്ചെന്ന പേരില്‍ ഇയാള്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് പ്രദീപ് ചൗധരിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പ്രദീപിന്റെ ഭാര്യ ജഷ്വ ദേവി പറയുന്നു. അതിന് ശേഷം അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

താനും സഹോദരനും കൂടി ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ പൊലീസ് അനുവദിച്ചില്ല. പിറ്റേദിവസം രാവിലെ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തിച്ചു.

ബോധം പോലുമില്ലാത്ത അദ്ദേഹത്തെ ഉടന്‍ തന്നെ ഞങ്ങള്‍ കൊടേര്‍മയിലെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും അവര്‍ റാഞ്ചിയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നെന്നും ഭാര്യ ജഷ്വ ദേവി പറയുന്നു. പ്രദീപിന്റെ ശരീരത്തില്‍ നിറയെ മുറിവുകളും ചതവുകളും മര്‍ദ്ദിച്ച പാടുകളുമുണ്ടായിരുന്നെന്നും പൊലീസ് അത്രിക്രൂരമായി ഇദ്ദേഹത്തെ മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.