ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ-വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കില്ല
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
കോടതി നിര്‍ദേശിച്ച മദ്യശാലകളുടെ പരിധിയില്‍ ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചു തുടര്‍നടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനം. നിലവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളോടു ചേര്‍ന്നു മാത്രമാണു ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയും മറ്റു ഹോട്ടലുകളോടു ചേര്‍ന്നുള്ള ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റേണ്ടതില്ലെന്നാണു തീരുമാനം.
എന്നാല്‍, ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്പനശാലകള് ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്ററിനു പുറത്തേയ്ക്കു മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ഇവ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും. 179 ഓളം വില്പനശാലകളാണ് ഇത്തരത്തില്‍ മാറ്റേണ്ടത്. കഴിഞ്ഞ മാസം തന്നെ ഇതിനായി സ്ഥാപനങ്ങള്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പൊലീസ് ബലം പ്രയാഗിച്ച് മാറ്റിയ കടകള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ പൂട്ടിച്ചു.
പൊലീസ് പലയിടത്തും ബലപ്രയോഗം നടത്തിയെങ്കിലും വിജയിച്ചില്ല. പല കടകളും പഴയ സ്ഥലങ്ങളില്‍ പുനരാരംഭിക്കുകയാണ് ചെയ്തത്. ഏപ്രില്‍ ഒന്നു മുതല്‍ ഇവ മാറ്റി സ്ഥാപിച്ചേ മതിയാകൂ. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കേണ്ട മദ്യനയം മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭായോഗത്തെ അറിയിച്ചത്.