കുണ്ടറയിലെ 10 വയസ്സുകാരിയുടെ ആത്മഹത്യ:കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍;ആത്മഹത്യ പീഡനത്തെത്തുടര്‍ന്ന്;പൊലീസ് വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍
കുണ്ടറ: രണ്ടു മാസം മുന്‍പ് കുണ്ടറയില്‍ 10 വയസ്സുകാരി ആത്മഹത്യ ചെയ്തത് ക്രൂര പീഡനത്തെത്തുടര്‍ന്ന്. വാളയാറില്‍ സഹോദരിമാരുടെ മരണത്തിന് സമാനമായ സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും കേസില്‍ പുരോഗതി ഇല്ല. മരിച്ച കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസ് വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിഎംഒയും ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ തന്നെ പറഞ്ഞെങ്കിലും പോലീസ് മെല്ലെ പോക്കാണ്. സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്.
സമാനമായ രീതിയിൽ വാളയാര്‍ അട്ടപ്പള്ളത്ത് പതിനൊന്നും ഒമ്പതും വയസ്സ് പ്രായമുള്ള സഹോദരിമാരെയാണ് ഒന്നരമാസത്തിനിടയില്‍ ആത്മഹത്യ ചെയ്തിരുന്നു.