മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;വിമാനത്തിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്രനേതൃത്വം എത്തിയില്ല
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് എൻ. ബിരേൻ സിങ്ങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ നജ്മ ഹിബത്തുല്ലയാണ് സത്യവാചകം ചൊല്ലികൊടുത്തത്. മുന്‍ കോണ്‍ഗ്രസുകാരനായ ബീരേന്‍ സിങ് നേരത്തേ ഇബോബി മന്ത്രിസഭയില്‍ അംഗമായിരുന്നു.. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം കേന്ദ്രമന്ത്രിമാരും പങ്കെടുക്കാന്‍ തിരിച്ചുവെങ്കിലും വിമാനത്തിലെ സാങ്കേതിക തകരാര്‍ മൂലം ഡല്‍ഹിയിലേക്ക് തിരിച്ചു പോകേണ്ടി വന്നു.
നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ അറിയിച്ചിരുന്നു. ഇതിനു പുറമേ നാല് അംഗങ്ങളുള്ള നാഗ പീപ്പിള്‍സ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാര്‍ട്ടിയും പിന്തുണ നല്‍കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗവും കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കും. ഇതോടെയാണ് 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെ മറികടന്ന് 21 എംഎല്‍എമാരുള്ള ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണു ബിജെപി അവകാശപ്പെടുന്നത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാറുണ്ടാക്കാൻ ആദ്യം ക്ഷണിച്ചില്ലെന്ന ആേരാപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അതുമാത്രാണ് ചെയ്യുന്നത്. എന്തെല്ലാം ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്ന് തനിക്ക് അറിയില്ല. യാതൊന്നും മറച്ചുവയ്ക്കാനില്ല. നിയമം അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പാര്‍ലമെന്റിലെ 37 വര്‍ഷത്തെ പരിചയവും രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് എന്ന നിലയിലെ 17 വര്‍ഷത്തെ പരിചയവും തനിക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്നപ്പോഴും കോണ്‍ഗ്രസ് ഇതര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല ഓര്‍മിപ്പിച്ചു.. 21 സീറ്റ് മാത്രം നേടിയ ബി.ജെ.പി സമർഥമായ ചരടുവലികളിലൂടെ അധികാരത്തിലെത്തുന്നത് നോക്കിനിൽക്കാനേ 28 സീറ്റുള്ള കോൺഗ്രസിന് കഴിഞ്ഞുള്ളൂ.